കൊച്ചി: ദാരിദ്ര്യത്തെത്തുടർന്ന് നവജാത ശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റ മാതാവ് അറസ്റ്റിൽ. കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ മൂവർക്കും ജാമ്യം അനുവദിച്ചു. കുഞ്ഞിനെ മാതാവിന് വിട്ടു നൽകി. മൂവാറ്റുപുഴ മുടവൂരിലാണ് സംഭവം.
കഴിഞ്ഞ 26നാണ് യുവതി സ്വന്തം വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അഞ്ചാമത്തെ പ്രസവമായിരുന്നു.അന്നുതന്നെ വൈകീട്ട് മൂന്നോടെ പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവെച്ചാണ് ഈ മാസം നാലിന്, 12 വർഷമായി കുട്ടികളില്ലാത്തതിന് ചികിത്സ നടത്തിവരുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശികളായ ദമ്പതികൾക്ക് കുട്ടിയെ വിറ്റത്. ആശുപത്രി അധികൃതരുടെ അറിവോടെയായിരുന്നു വിൽപനയെന്നാണ് സൂചന.
മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുള്ള യുവതി വീണ്ടും ഗർഭിണിയായതോടെ ഭർത്താവ് കാര്യങ്ങൾ അന്വേഷിച്ചിരുന്നില്ല. ഇതോടെ യുവതിക്കും കുഞ്ഞുങ്ങൾക്കും ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതായി. ഇതാണ് നവജാതശിശുവിനെ വിൽക്കാൻ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. യുവതി കുഞ്ഞില്ലാതെ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. വിവരമറിഞ്ഞ സമീപവാസി മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് യുവതിയെയും കുഞ്ഞിനെ വാങ്ങി നാട്ടിലേക്ക് മടങ്ങിയ ദമ്പതികളെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് പണം വാങ്ങാതെ കുഞ്ഞിനെ നൽകുകയാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, ഇക്കാര്യത്തിലും ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. അതേസമയം, പണമിടപാട് നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ