തുഷാര്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ബിജെപി പട്ടികയില്‍ വീണ്ടും മാറ്റങ്ങള്‍; സുരേന്ദ്രന്‍ തൃശൂരില്‍, പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള തന്നെ

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇനിയും മാറ്റങ്ങളുണ്ടായേക്കും
തുഷാര്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ ബിജെപി പട്ടികയില്‍ വീണ്ടും മാറ്റങ്ങള്‍; സുരേന്ദ്രന്‍ തൃശൂരില്‍, പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള തന്നെ

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇനിയും മാറ്റങ്ങളുണ്ടായേക്കും. തുഷാര്‍ ഇല്ലെങ്കില്‍ തൃശൂര്‍ സീറ്റ് ബിജെപി തിരിച്ചെടുക്കുമെന്നാണ് സൂചന.

തുഷാര്‍ സ്ഥാനാര്‍ഥിയാവുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കിയത്. ബിജെപി എ ഗ്രേയ്ഡ് എന്നു കണക്കാക്കുന്ന നാലു നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയ സീറ്റ് വിട്ടുകൊടുക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ തുഷാര്‍ സ്ഥാനാര്‍ഥിയായാല്‍ ബിഡിജെഎസിന്റെ പരാമവാധി വോട്ടുകള്‍ സമാഹരിക്കാനാവുമെന്നും മറ്റു മണ്ഡലങ്ങളിലും ഇതു ഗുണം ചെയ്യുമെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടിയത്. എന്നാല്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ തുഷാര്‍ ഇനിയും നിലപാട് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. 

തുഷാര്‍ സ്ഥാനാര്‍ഥിയായില്ലെങ്കില്‍ തൃശൂര്‍ സീറ്റ് തിരിച്ചെടുത്ത് കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയിലും മത്സരിപ്പിക്കും. തൃശൂര്‍ തിരിച്ചെടുക്കുന്നതിനു പകരം മലബാറിലെ ഒരു സീറ്റ് ബിഡിജെഎസിനു നല്‍കുമെന്നാണ് അറിയുന്നത്. 

ഇത്തരമൊരു സാഹചര്യമുള്ളതുകൊണ്ടാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എന്നാണ് അറിയുന്നത്. നിലവില്‍ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ. ഏറെ ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവിലാണ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ടായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള പിന്‍മാറിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആയിരുന്നു പത്തനംതിട്ടയ്ക്കായി രംഗത്തുണ്ടായിരുന്ന മറ്റൊരാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com