കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും വോട്ടഭ്യർത്ഥനയുമായി ശബരിമല യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് നൽകിയ പ്രേരണ കുമാരി രംഗത്ത്. 12 വർഷം സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തിനായി കേസ് നൽകിയ അഞ്ചു യുവതികളിൽ ഒരാളായ പ്രേരണ കുമാരി ട്വിറ്ററിൽ ബിജെ.പിക്കും നരേന്ദ്ര മോദിക്കും വോട്ടഭ്യർഥിച്ച് ബിജെപി പതാകയുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആർഎസ്എസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന പ്രേരണയുടെ ട്വിറ്റർ പേജിൽ ബിജെപി ലീഗൽ സെല്ലിന്റെ സുപ്രീംകോടതി യൂനിറ്റ് സെക്രട്ടറി, ബിജെപിയുടെ പോഷകസംഘടനയായ പൂർവാഞ്ചൽ മോർച്ചയുടെ ഔദ്യോഗിക വക്താവ് എന്നീ പദവികൾ വഹിക്കുന്നതായും പങ്കുവച്ചിട്ടുണ്ട്.
പ്രേരണക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കേരളത്തിലെ പാർട്ടി നേതാക്കളുടെ വിശദീകരണം. ശബരിമല കേസ് നൽകിയത് സംഘ്പരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ ബിജെപി. കാണിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പ്രേരണയുടെ ട്വിറ്റർ പേജ് അടക്കം പങ്കുവെച്ചാണ് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ബി ജെ പി നേതൃനിരയില്‍ പെട്ട പ്രേരണാ കുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. അവരുടെ ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ പ്രേരണാ കുമാരി തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും കേസ് കൊടുക്കാന്‍ തയ്യാറായില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറയുന്നു. അന്ന് മുങ്ങിയ പ്രേരണാ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ