ഫ്‌ലാറ്റിന്റെ ഉടമകളില്‍ ഭൂരിഭാഗവും സിനിമാ പ്രമുഖര്‍; ഉത്തരവ് നടപ്പാക്കുമെന്ന് മരട് നഗരസഭ

മുന്‍നിര താരങ്ങളും സംവിധായകരുമുണ്ട്. ഫ്‌ളാറ്റ് മേല്‍ ഇങ്ങനെയൊരു നിയമ പ്രശ്‌നം ഉള്ള കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല എന്നും ഇവര്‍ പറയുന്നു
ഫ്‌ലാറ്റിന്റെ ഉടമകളില്‍ ഭൂരിഭാഗവും സിനിമാ പ്രമുഖര്‍; ഉത്തരവ് നടപ്പാക്കുമെന്ന് മരട് നഗരസഭ

കൊച്ചി: തീരദേശപരിപാലനനിയമം ലംഘിച്ച പണിത ഫ്‌ലാറ്റിന്റെ ഉടമകളില്‍ ഭൂരിഭാഗവും പ്രവാസികളും സിനിമാരംഗത്തെ പ്രമുഖരും.  സുപ്രീംകോടതി വിധി ഞെട്ടിച്ചുവെന്നും, ഫ്‌ളാറ്റ് വാങ്ങുന്ന സമയത്ത് ചട്ടലംഘനങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് ഉടമകളുടെ വാദം. അതേസമയം ഉത്തരവ് നടപ്പിലാക്കുമെന്ന് മരട് നഗരസഭ ചെയപേഴ്‌സണ്‍ ടിഎച്ച് നാദിറ പറഞ്ഞു. 

കൊച്ചി കായലിനോട് ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉള്ള, തീരദേശ പരിപാലന നിയമ പ്രകാരം സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് അഞ്ച് ഫ്‌ലാറ്റുകളും നിലനില്‍ക്കുന്നത്. എല്ലാം ആഡംബര ഫ്‌ലാറ്റുകളുടെ ഗണത്തില്‍ പെടുന്നവ. ഭൂരിഭാഗം തമസക്കാരും പ്രവാസികള്‍. സിനിമ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ഉടമകളായി ഉണ്ട്. പ്രമുഖരില്‍ മുന്‍നിര താരങ്ങളും സംവിധായകരുമുണ്ട്. ഫ്‌ളാറ്റ് മേല്‍ ഇങ്ങനെയൊരു നിയമ പ്രശ്‌നം ഉള്ള കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല എന്നും ഇവര്‍ പറയുന്നു. 

ഫ്‌ലാറ്റിലെ താമസക്കാരുടെ വാദം ഒരു ഘട്ടത്തില്‍ പോലും കേട്ടിരുന്നില്ല. നിര്‍മ്മാതാക്കളുടെ നിയമലംഘനത്തിന് താമസക്കാര്‍ ഇരയാവുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരിക്കും സുപ്രിം കോടതിയില്‍ പുനപ്പരിശോധന ഹര്‍ജി നല്‍കുക. സുപ്രിം കോടതി ഉത്തരവ് അംഗീകരിച്ച് ഫ്‌ലാറ്റുകള്‍ പൊളിച്ച് നീക്കുമെന്ന നിലപാടിലാണ് മരട് നഗരസഭ. 

തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരട് നഗരസഭയിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഒരുമാസത്തിനകം ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിര്‍മ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

ഹോളി ഫെയ്ത്ത്, കായലോരം,ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com