തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തുകയും മകൾ മരിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിന്റെ നടപടിയിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളറട സിഐക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തിൽ ബാങ്കിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും.
നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണ സംഭവം നടന്നത്. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ജപ്തി ചെയ്യാനിരിക്കുകയാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച് ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു
പൊള്ളലേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ