കൊച്ചി: ഇടതുകോട്ടയായ ആലത്തൂരിൽ സിപിഎമ്മിന് കനത്ത പ്രഹരമേൽപ്പിച്ച് വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഈ ദിവസങ്ങളിൽ ഏറ്റവുമധികം വാർത്തകളിൽ ഇടം നേടിയ ആളുകളിൽ ഒരാളാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇടതുകോട്ട തകർത്തു എന്നതിലുപരി മറ്റു ചില നേട്ടങ്ങൾ കൂടി ഇത്തവണ കേരളത്തിൽ നിന്നുളള ഏക വനിത എംപി കൂടിയായ രമ്യ ഹരിദാസിന് അവകാശപ്പെട്ടതാണ്. കോൺഗ്രസ് പാർട്ടിക്ക് 28വർഷത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് കിട്ടിയ ആദ്യ വനിത എം പി കൂടിയാണ് രമ്യഹരിദാസ്.
വർഷങ്ങൾക്കുമുമ്പ് രണ്ടുതവണ പാർലമെന്റിലെത്തിയ സാവിത്രി ലക്ഷ്മണനാണ് ഇവരുടെ മുൻഗാമി. 1989ൽ സിപിഎമ്മിലെ സി ഒ പൗലോസിനെയും 1991ൽ എ പി കുര്യനെയും തോൽപിച്ചാണ് അവർ ചരിത്രവനിതയായത്. 2008ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ചാലക്കുടി മണ്ഡലമായി മാറിയ മുകുന്ദപുരമായിരുന്നു സാവിത്രിയുടെ തട്ടകം.
ഇവർക്കുശേഷം കോൺഗ്രസിലെ വനിതനേതാക്കൾ പലരും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമായിരുന്നു വിധി. 1996ൽ അന്നത്തെ ഒറ്റപ്പാലം മണ്ഡലത്തിൽ സി പി എമ്മിലെ എസ് അജയകുമാറിനെതിരെ പോരാടിയ കെ കെ വിജയലക്ഷ്മി, 1999ലെയും 2004ലെയും തെരഞ്ഞെടുപ്പിൽ എം ടി പത്മ (പാലക്കാട്, വടകര), 2004ൽ കെ എ തുളസി (ഒറ്റപ്പാലം), പത്മജ വേണുഗോപാൽ (മുകുന്ദപുരം), 2009ൽ കാസർകോട്ട് മത്സരിച്ച ഷാഹിദ കമാൽ, 2014ൽ അഡ്വ ബിന്ദു കൃഷ്ണ(ആറ്റിങ്ങൽ), ഷീബ (ആലത്തൂർ) എന്നിവരായിരുന്നു കോൺഗ്രസിനുവേണ്ടി മത്സരിച്ച് തോറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ