തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്- എമ്മില്‍ അധികാര തര്‍ക്കം രൂക്ഷമാകുന്നു. പിജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്കു നല്കിയ കത്ത് മാണി വിഭാഗം തള്ളി. പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിൻ എംഎല്‍എ പുതിയ കത്ത് നല്കി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു റോഷി അഗസ്റ്റിന്റെ കത്ത്.
കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നിയമസഭയില്‍ കക്ഷി നേതാവിന്റെ സീറ്റ് പിജെ ജോസഫിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നല്‍കിയത്. പാര്‍ട്ടി ചെയര്മാന് കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് മോന്‍സ് കത്തു നല്‍കിയത്.
കത്തിന്റെ അടിസ്ഥാനത്തില്‍ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പിജെ ജോസഫിന്റെ സീറ്റില്‍ മാറ്റം വരുത്തുമെന്നും ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തിയെന്നും നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശ് അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ