കണ്ണൂര്‍: ജില്ലാ വ്യവസായ ഓഫീസില്‍ ജോലി ചെയ്യവെ രാഷ്ട്രീയ എതിരാളികള്‍ കുടുക്കിയ കള്ളക്കേസാണ് വി മുരളീധരന്റെ തലവിധി മാറ്റി മറച്ചത്. പഠനശേഷം ജോലി ലഭിച്ചതോടെ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു മുരളീധരന്റെ തീരുമാനം. ബ്രണ്ണന്‍ കൊളേജിലെ പഠനശേഷം കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് മുരളീധരന് ജോലി ലഭിച്ചത്. അവിടെവെച്ച് എതിരാളികള്‍ മുരളീധരനെ കള്ളക്കേസില്‍ പ്രതിയാക്കി. പിന്നാലെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയുമായിരുന്നു.
ഈ കേസാണ് വി മുരളീധരനെ സജീവരാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് ആര്‍എസ്എസ് സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് പിപി സുരേഷ് ബാബു പറയുന്നു. അന്നത്തെ കേസില്‍ ആളുമാറി മുരളീധരന്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. മറ്റൊരു മുരളീധരന് പകരം വി മുരളീധരനെ പൊലീസ് പ്രതിയാക്കി. ഇതോടെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. പിന്നീട് കേസില്‍ നിന്ന് ഒഴിവായെങ്കിലും രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തുന്നതില്‍ കേസ് നിമിത്തമായെന്ന് സുരേഷ് ബാബു പറയുന്നു.
അന്നത്തെ കേസില്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വ്വം കുടുക്കിയതെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. എന്നാല്‍ അന്നത്തെ കേസാണ് മുരളീധരനെ ഈ നിലയിലെത്തിച്ചതെന്ന് സഹോദരി ഭര്‍ത്താവ് ബേബിയും പറയുന്നു. ആര്‍എസ്എസ് പ്രചാരനകെന്ന നിലയില്‍ ദീര്‍ഘകാലം എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയില്‍ പ്രവര്‍ത്തിച്ചു.പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയ മുരളീധരന്‍ മികച്ച സംഘാടകനെന്ന പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ