ഹെല്‍മറ്റ് ധരിക്കാതെ സവാരി ; വാഹന പരിശോധന കണ്ട് നിര്‍ത്താതെ പാഞ്ഞു ; വീട്ടിലെത്തിയപ്പോള്‍ യുവാവ് ഞെട്ടി

സ്മാര്‍ട്ട് ട്രേസര്‍ വഴി വിലാസം കണ്ടെടുത്ത വാഹന പരിശോധന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍ : ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനിടെ വാഹന പരിശോധന കണ്ട് നിര്‍ത്താതെ പാഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോള്‍ ഞെട്ടി. പരിശോധനയ്ക്ക് നിന്നിരുന്ന ഉദ്യോഗസ്ഥര്‍ വീട്ടില്‍ കാത്തുനില്‍ക്കുന്നു. കോടാലി സ്വദേശി അഖിലിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുട്ടന്‍ പണി കിട്ടിയത്.

സ്മാര്‍ട്ട് ട്രേസര്‍ വഴി വിലാസം കണ്ടെടുത്ത വാഹന പരിശോധന ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കുറച്ചു സമയം കാത്തിരുന്ന ശേഷമാണ് അഖില്‍ എത്തിയത്. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിനും നിയോഗിക്കും. ഇത്തരത്തില്‍ മൂന്നു പേരെ ആശുപത്രി സേവനത്തിനായി നിയോഗിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും യാത്രികര്‍ക്കു പരുക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും പെരുകിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹെല്‍മറ്റ് വേട്ട ശക്തമാക്കിയത്. ഇന്നലെ ഹെല്‍മറ്റ് ധരിക്കാത്തതിനു 15 ബൈക്കുകള്‍ പിടികൂടി. ബൈക്കുകള്‍ ഓടിച്ചവരുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഇവരുടെ ലൈസന്‍സ് 3 മുതല്‍ 6 മാസം വരെ റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com