തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഗതാഗതം നിയന്ത്രണത്തിനായി ചീറ്റകള്‍ എത്തുന്നു. ചീറ്റ എന്ന പേരിൽ ആറ് പ്രത്യേക വാഹനങ്ങൾ അടുത്തയാഴ്ച നഗരത്തിൽ ഇറക്കും. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാഫിക് നിയന്ത്രിക്കുന്നതിന് ആപ്പും നഗരത്തിൽ കൊണ്ടുവരുമെന്ന് ഡിജിപി അറിയിച്ചു.
തലസ്ഥാന നഗരത്തിൽ ഇപ്പോൾ 10 ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത്രയും വണ്ടികൾക്കാവശ്യമായ സൗകര്യങ്ങൾ നഗരത്തിലില്ല. 1990 ലുള്ള അത്രയുമെണ്ണം ട്രാഫിക് പൊലീസുകാർ മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്.
രാജ്യത്തെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരമായ തലസ്ഥാനത്തെ ഗതാഗത പരിഷ്ക്കാരങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പൊലീസ് റസിഡൻസ് അസോസിയേഷൻ പ്രതിനിധികള്‍ ഉൾപ്പടെയുള്ളവരുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പാക്കാനാണ് ശ്രമമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിച്ചു.
നഗരത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. നിയമ ലംഘനങ്ങൾ പരിശോധിക്കാൻ ആറ് വാഹനങ്ങൾ നഗരത്തിൽ ഓടിക്കുക, എംജി റോഡിലെ പ്രകടനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുക, ഗതാഗത കുരുക്ക് രൂക്ഷമായ സ്ഥലങ്ങളിൽ വൺവേ സംവിധാനം കൊണ്ടുവരിക തുടങ്ങിയ നിർദ്ദേശങ്ങൾ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ മുന്നോട്ട് വച്ചു. നിർദ്ദേശങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡിജിപി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ