കിയാല്‍ ഓഹരി : കോടിയേരിക്കെതിരെ സിബിഐക്ക് മാണി സി കാപ്പന്റെ മൊഴി ; പുറത്തുവിട്ട് ഷിബുബേബിജോണ്‍

മാണി സി കാപ്പന്‍ കോടിയേരി ബാലകൃഷ്ണന്റെ പേരു പരാമര്‍ശിച്ചു സിബിഐയ്ക്കു എഴുതി നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ ?
കിയാല്‍ ഓഹരി : കോടിയേരിക്കെതിരെ സിബിഐക്ക് മാണി സി കാപ്പന്റെ മൊഴി ; പുറത്തുവിട്ട് ഷിബുബേബിജോണ്‍

കൊല്ലം : കണ്ണൂര്‍ വിമാനത്താവളം ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ എംഎല്‍എ നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും എതിരെ സിബിഐയ്ക്കു നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രേഖകള്‍ പുറത്തുവിട്ടത്. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകനും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്ന് സൂചിപ്പിക്കുന്ന മാണി സി കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണ് ഷിബു ബേബിജോണ്‍ പുറത്തുവിട്ടത്. ഷിബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്. ' മാണി സി. കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്നു മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐയ്ക്കു പരാതി നല്‍കിയിരിക്കുന്നു.

സിബിഐയുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടിയില്‍ മാണി സി. കാപ്പന്‍ പറയുന്നത് ''കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരികള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം. ഞാന്‍ അവരെ ദിനേശ് മേനോനു പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിനു ശേഷം ദിനേശ് മേനോന്‍ എന്നോടു പറഞ്ഞപ്പോഴാണു ചില പേയ്‌മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്നു ഞാന്‍ മനസ്സിലാക്കിയത്.''

ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോടു സംസാരിക്കാമെന്നു പറഞ്ഞുവെന്നും മാണി സി. കാപ്പന്‍ സിബിഐയ്ക്കു നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു. ഇനി അറിയാന്‍ താല്‍പര്യം, ഈ വിഷയത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി. കാപ്പന്‍ നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരു പരാമര്‍ശിച്ചു സിബിഐയ്ക്കു എഴുതി നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ ? ഷിബു ബേബി ജോണ്‍ ചോദിക്കുന്നു.

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ചു സിബിഐയ്ക്കു മൊഴി നല്‍കിയ മാണി സി. കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എ യാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കു അവകാശമുണ്ടെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com