'തെരഞ്ഞെടുപ്പു പടക്കമെന്നു ഷിബു തന്നെ തന്നോടു പറഞ്ഞു'; കിയാല്‍ മൊഴി വാര്‍ത്ത വ്യാജമെന്ന് മാണി സി കാപ്പന്‍

കോടിയേരിയെ മാത്രമല്ല, ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറ്റു പല നേതാക്കളെയും ദിനേശ് മേനോനു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്
'തെരഞ്ഞെടുപ്പു പടക്കമെന്നു ഷിബു തന്നെ തന്നോടു പറഞ്ഞു'; കിയാല്‍ മൊഴി വാര്‍ത്ത വ്യാജമെന്ന് മാണി സി കാപ്പന്‍

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താന്‍ മൊഴി നല്‍കിയതെന്നതു വ്യാജമായ വാര്‍ത്തയാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. വ്യാജമായ മൊഴി പുറത്തുവിട്ട ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനോട് താന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രമാണിച്ച് 'പൊട്ടിച്ചതാണെന്നാണ്' ഷിബു തന്നെ തന്നോടു പറഞ്ഞതെന്ന് മാണി സി കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സിബിഐയില്‍ തനിക്കെതിരെ ഒരു കേസുമില്ല. ഈ വാര്‍ത്തയില്‍ പറയുന്നതു പോലെ ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാല്‍ സിബിഐ കേസെടുക്കുമോ? ഇതുമായി ബന്ധപ്പെട്ട് സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ ഒരു സിബിഐ ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ചിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ദിനേശ് മേനോന്റെ സുഹൃത്താണെന്നു പിന്നീടു വ്യക്തമായി. ഇതിനെത്തുടര്‍ന്നു സിബിഐ ഡയറക്ടര്‍ക്കു താന്‍ പരാതി നല്‍കുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കാപ്പന്‍ വിശദീകരിച്ചു.

ദിനേശ് മേനോനുമായി മേഘാലയിലെ തോട്ടം ഇടപാടില്‍ ബന്ധമുണ്ട്. മറ്റെല്ലാം വ്യാജമായ വിവരങ്ങളാണ്. ഷിബു ബേബി ജോണ്‍ മൊഴി എന്ന പേരില്‍ പുറത്തുവിട്ടത് വ്യാജ രേഖയാണ്. ഇക്കാര്യം ഷിബുവിനോടു പറഞ്ഞിട്ടുണ്ട്. ഷിബു തന്റെ അടുത്ത സുഹൃത്താണ്. തെരഞ്ഞെടുപ്പു പടക്കം പൊട്ടിക്കുന്നത് എന്റെ ദേഹത്തു തന്നെ വേണോയെന്ന് ഷിബുവിനോടു ചോദിച്ചതായും കാപ്പന്‍ പറഞ്ഞു.

കോടിയേരിയെ മാത്രമല്ല, ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറ്റു പല നേതാക്കളെയും ദിനേശ് മേനോനു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അതില്‍ കോടിയേരിയെയും മകനെയും മാത്രം എടുത്തു വാര്‍ത്തയാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com