കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതകങ്ങളുടെ ചുരുള്‍ അഴിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിന് പുറമെ നിന്ന് ആരൊക്കെ സഹായം നല്‍കിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കൊലപാതകം, സ്വത്ത് തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയെല്ലാം ജോളി ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കി എന്ന് അന്വേഷണസംഘം വിശ്വസിക്കുന്നില്ല.
'എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയങ്ങളില്‍ ഞാന്‍ എന്താണ് ചെയ്യുകയെന്ന് പറയാനാകില്ല.....'' എന്നാണ് കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്ന് പറഞ്ഞത്.
ജില്ലാ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വനിതാ പൊലീസുകാര്‍ക്ക് നടുവില്‍ തല കുമ്പിട്ടിരിക്കുന്നതിന് ഇടയിലാണു ജോളി ഈ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെ നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം. കൂടത്തായി കൊലപാതകക്കേസില്‍ ജോളി ആദ്യ ഭര്‍ത്താവ് റോയിയെ വധിക്കാന്‍ നാലു കാരണങ്ങളുണ്ടെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.
റോയിയുടെ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണവയെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദീകരിച്ചു. പൊന്നാമറ്റം കുടുംബത്തിലെ ആറ് മരണങ്ങള്‍ക്കു സമാനതകളുണ്ടെന്നും മരണവേളകളില്‍ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കവും എന്‍ഐടി അധ്യാപികയെന്ന പേരിലെ ജോളിയുടെ തട്ടിപ്പും അപേക്ഷയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ