ചെന്നൈ: രണ്ടു ലക്ഷം രൂപ ഓട്ടോറിക്ഷയില്‍ മറന്നുവച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടെടുത്തത് എഴുപതു ലക്ഷം രൂപ. പരാതി നല്‍കിയ ആള്‍ക്ക് ഉറവിടം തെളിയിക്കാനാവാത്തതിനെത്തുടര്‍ന്ന് കണ്ടെടുത്ത പണം പൊലീസ് ആദായനികുതി വകുപ്പിന് കൈമാറി. പരാതി നല്‍കിയ കേരളത്തില്‍നിന്നുള്ള ബിസിനസുകാരനെതിരെ അന്വേഷണം തുടങ്ങി.
മലപ്പുറത്തുനിന്നുള്ള ബിസിനസുകാരനായ സിറാജ് ആണ് രണ്ടു ലക്ഷം രൂപ ഓട്ടോറിക്ഷയില്‍ മറന്നുവച്ചതായി ചെന്നൈ എലഫന്റ് ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 19ന് ആണ് സിറാജ് ട്രെയിനില്‍ ചെന്നൈയില്‍ എത്തിയത്. ചിന്താദ്രിപേട്ടിലെ ലോഡ്ജിലായിരുന്നു താമസം. തിങ്കളാഴ്ച സുഹൃത്തിനൊപ്പം മിന്റ് സ്ട്രീറ്റില്‍ ഷോപ്പിങ്ങിനു പോയി. അവിടെനിന്ന് ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കു വന്ന ഓട്ടോയിലാണ് പണം അടങ്ങി ബാഗ് മറന്നുവച്ചത്.
രണ്ടു ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു സിറാജ് പരാതിയില്‍ പറഞ്ഞത്. പരാതി അനുസരിച്ച് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോ കണ്ടെത്തി.
വണ്ടിയില്‍ ബാഗ് കണ്ട ഓട്ടോ ഡ്രൈവര്‍ അത് ഒരു സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഡ്രൈവറും പൊലീസും സുഹൃത്തിനെ കണ്ടെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഥയിലെ ട്വിറ്റ്. ബാഗില്‍ 70 ലക്ഷം രൂപ.
ഇത്രയധികം പണം ബാഗില്‍ കണ്ട പൊലീസ് സിറാജിനെ ചോദ്യം ചെയ്തു. പരാതിയില്‍ രണ്ടു ലക്ഷം എന്നു കാണിച്ചതും സിറാജിനെ സംശയമുനയിലാക്കി. ചോദ്യം ചെയ്യലില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരുത്താന്‍ സിറാജിനായില്ലെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പണവും അന്വേഷണവും ആദായനികുതി അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ