'ബിജെപി അമ്പേ തകര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം'; രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

'ബിജെപി അമ്പേ തകര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം'; രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍

'മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം'

ഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപിയുടെ രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ നിരത്തി കുമ്മനം പറയുന്നത്. നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദമെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. രണ്ടു സീറ്റിലെ വിജയം സര്‍ക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം. ബിജെപി വോട്ടു മറിച്ചു എന്ന കെ. മുരളീധന്റേയും ജി.സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിന് നഷ്ടമായ വോട്ടുകള്‍ എവിടെപ്പോയെന്ന് ഇരുനേതാക്കളും വ്യക്തമാക്കണമെന്നും അദ്ദേഹം കുറിക്കുന്നു. 

കുമ്മനം രാജശേഖരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അമ്പേ തകര്‍ന്നുവെന്ന മാധ്യമങ്ങളുടേയും ഇടതുവലതു നേതാക്കളുടേയും പ്രചരണം അടിസ്ഥാനരഹിതം.

നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കില്‍ ബിജെപി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പുനടന്ന അഞ്ച് മണ്ഡലങ്ങളില്‍ 2016 ല്‍ എന്‍ഡിഎക്ക് കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകള്‍ മാത്രമാണ്. അതേ സമയം യുഡിഎഫിന് 27,947 വോട്ടിന്റെ കുറവാണുണ്ടായത്.

ഇടതുമുന്നണിക്ക് 7,068 വോട്ടും കുറഞ്ഞു. എല്ലാമുന്നണികള്‍ക്കും വോട്ടുകള്‍ കുറഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് തകര്‍ന്നത് എന്നു പറയുന്നതില്‍ യുക്തിയില്ല.

ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറവുണ്ടായ 16,247 വോട്ടിനേക്കാള്‍ കൂടതല്‍ വോട്ടുകള്‍ ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ മൂന്നു മണ്ഡലങ്ങളുണ്ട്. കോണ്‍ഗ്രസിന് എറണാകുളത്ത് 19,928 വോട്ടും കോന്നിയില്‍ 28,645 വോട്ടുകളുമാണ് കുറഞ്ഞത്.

ഇടതുമുന്നണിക്ക് അരൂരില്‍ 17,443 വോട്ടും കുറഞ്ഞു.സാധാരണ ഉപതെരഞ്ഞെടുപ്പുകളോട് കാണിക്കുന്നതുപോലെ ഏതെങ്കിലും മുന്നണിയോട് ആവേശം ഇത്തവണ ഉണ്ടായില്ല എന്ന് മത്സരം ഫലം വ്യകതമാക്കുന്നു.

രണ്ടു സീറ്റിലെ വിജയം സര്‍ക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോല്‍വി സര്‍ക്കാറിനോടുള്ള എതിര്‍പ്പാണെന്നും സമ്മതിക്കണം.
തോറ്റുകഴിഞ്ഞപ്പോള്‍ ബിജെപി വോട്ടു മറിച്ചു എന്ന കെ. മുരളീധന്റേയും ജി.സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്.

ആരു വോട്ടുമറിച്ചാലൂം തോല്‍ക്കാത്തതരത്തില്‍ 50 ശതമാനത്തിലധികം വോട്ടു നല്‍കി മുളീധരനെ ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അരൂരില്‍ സിപിഎം അവസാനം ജയിച്ചതും 50 ശതമാനത്തിലധികം വോട്ടു കിട്ടിയാണ്. ഈ വോട്ടുകള്‍ എവിടെ പോയി എന്നാണ് ഇരുനേതാക്കളും കണ്ടെത്തേണ്ടത്.

ബിജെപിയുടെ രാഷ്ട്രീയ വോട്ടില്‍ ഒരിടിവും വന്നിട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com