തിരുവനന്തപുരം : മാര്‍ക്ക് ദാന വിവാദത്തില്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. അദാലത്തുകളില്‍ ഭഗവാനെപ്പോലെ പ്രത്യക്ഷപ്പെടുന്നയാളാണ് മന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന് പറഞ്ഞു. ഒരു പൂ ചോദിച്ചാല്‍ ഒരു പൂങ്കാവനം തന്നെ നല്കുന്ന ആളാണ് മന്ത്രിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ഒരു മാര്‍ക്ക് ചോദിച്ച വിദ്യാര്‍ത്ഥിക്ക് മന്ത്രി ഇടപെട്ട് അഞ്ചുമാര്‍ക്കാണ് നല്‍കിയതെന്നും സതീശന് പറഞ്ഞു.
മാര്‍ക്ക് ദാനത്തില്‍ മന്ത്രി നിയമവിരുദ്ധ ഇടപെടലാണ് നടത്തിയതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് വിഡി സതീശന് ആരോപിച്ചു. മന്ത്രിക്ക് സര്‍വകലാശാല നടപടികളില്‍ ഇടപെടാന്‍ അധികാരമില്ല. സര്വകലാസാലകളില് ചാന്‍സലറുടെ അഭാവത്തില്‍ മാത്രമാണ് പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളത്. അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു.
അടിയന്തരപ്രമേയത്തിന് മറുപടി നല്കിയ മന്ത്രി ജലീല്‍ നേരത്തെ പറഞ്ഞ നിലപാട് ആവര്‍ത്തിച്ചു. പോസ്റ്റ് മോഡറേഷന് നല്‍കാനുള്ള തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റിന്റേതാണ്. അദാലത്തില്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല. മല പോലെ വന്നത് എലി പോലെ പോയെന്നും മന്ത്രി പറഞ്ഞു.
കട്ട മുതൽ തിരിച്ച് കൊടുത്തത് കൊണ്ട് കളവ് കളവല്ലാതാകുന്നില്ലെന്ന് വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മാർക്ക് കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ഇത് കള്ളക്കണിയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ