കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തെയും ചിഹ്നത്തെയും ചൊല്ലി കേരള കോണ്‍ഗ്രസില്‍ തമ്മിലടി തുടരുമ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇടതുപക്ഷം. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മാണി സി കാപ്പന്‍, കുരിശു പള്ളി കവലയില്‍ നിന്നും പ്രകടനം നയിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പത്രിക സമര്‍പ്പണത്തിന് മുമ്പ്, പാലാ ടൗണിലെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥനയും നടത്തി. പാലായിലെ ഓട്ടോ തൊഴിലാളികളില്‍ നിന്നുമാണ് തെരഞ്ഞെടുപ്പിന് പണം കെട്ടിവച്ചത്.
അതേസമയം, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയിട്ടും യുഡിഎഫ് ക്യാമ്പിലെ ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന പി ജെ ജോസഫിന്റെ വാദത്തിന് വഴങ്ങേണ്ടെന്നാണ് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചിരിക്കുന്നത്. പാലായില്‍ നിഷ ജോസ് കെ മാണിയെ തന്നെ മല്‍സരിപ്പിക്കാനാണ് ജോസ് പക്ഷത്തിലുള്ള തീരുമാനം. രണ്ടില ചിഹ്നം വിട്ടുകിട്ടുന്നതില്‍ ജോസഫ് തര്‍ക്കം തുടര്‍ന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ തേടാനും ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കം തുടര്‍ന്നാല്‍ നിഷയെ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിപ്പിക്കാനാണ് ധാരണ. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ നിഷയുടെ പേര് മാത്രമാകും ജോസ് പക്ഷം മുന്നോട്ടുവെക്കുകയെന്നും സൂചനയുണ്ട്.പൊതുസമ്മതിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയെ പാലായില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്. നിഷ ജോസ് കെ മാണിയെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസഫിനെ അംഗീകരിച്ചാല്‍ രണ്ടില ചിഹ്നം അനുവദിക്കാമെന്നാണ് ജോസഫ് പക്ഷംതീരുമാനിച്ചത്.
സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകീട്ടോടെ തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും, രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മല്‍സരിക്കുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ