ജോസഫ് ഇടഞ്ഞുതന്നെ; നിഷ ജോസ് കെ മാണിയെ അംഗീകരിക്കാനാവില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ല

നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാവില്ലെന്ന് പിജെ ജോസഫ്‌
ജോസഫ് ഇടഞ്ഞുതന്നെ; നിഷ ജോസ് കെ മാണിയെ അംഗീകരിക്കാനാവില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ല

കൊച്ചി: പാലാ ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ല. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ജോസഫ് -മാണി ഗ്രൂപ്പുകള്‍ തമ്മില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം നീളുന്നത്. ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. എന്നാല്‍ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പിജെ ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ജോസഫ് പറഞ്ഞു. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം യുഡിഎഫ് കണ്‍വീനറും വ്യക്തമാക്കിയിട്ടുണ്ട്. നിഷ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കുമോയെന്ന ചോദ്യത്തിന് പിജെ ജോസഫിന്റെ പ്രതികരണം ഇങ്ങനെ, ആരെങ്കിലും ഏകപക്ഷിയമായ തീരുമാനമെടുത്താല്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു മറുപടി. സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നും ചിഹ്നത്തിന്റെ കാര്യം ശുഭകരമായി അവസാനിക്കുമെന്നും ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

അതേസമയം പിജെ ജോസഫിന്റെ എതിര്‍പ്പ് തുടരുമ്പോഴും, പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിഷ ജോസ് കെ. മാണിയാകുമെന്ന് ഏറക്കുറെ ഉറപ്പായി.

കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റില്‍ ജോസ് കെ.മാണി വിഭാഗം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്നാണ് യുഡിഎഫ്.നേതാക്കള്‍ നല്‍കുന്ന സൂചന. സ്ഥാനാര്‍ഥിനിര്‍ണയത്തിന് ജോസ്‌വിഭാഗം നിയോഗിച്ച ഏഴംഗസമിതിയും നിഷയുടെ സ്ഥാനാര്‍ഥിത്വത്തിന് പച്ചക്കൊടി കാട്ടി. സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി അറിയിച്ചു. എന്നാല്‍, പൊതുസമ്മതനെ കണ്ടെത്തണമെന്ന നിര്‍ദേശം അംഗീകരിച്ചാല്‍ സ്ഥാനാര്‍ഥി മാറാനും സാധ്യതയുണ്ട്.

കോട്ടയത്ത് ശനിയാഴ്ച പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളെയും സംസ്ഥാനഭാരവാഹികളെയും പ്രത്യേകംകണ്ട് തോമസ് ചാഴികാടന്‍ എം.പി.യുടെ നേതൃത്വത്തിലുള്ള സമിതി ഇക്കാര്യത്തില്‍ അഭിപ്രായംതേടി. നിഷ അല്ലെങ്കില്‍ ജോസ്.കെ.മാണി സ്ഥാനാര്‍ഥി ആകണമെന്ന അഭിപ്രായമാണ് ഇതില്‍ ഉയര്‍ന്നത്. മറ്റ് പേരുകള്‍ ഒന്നും നിര്‍ദേശിക്കപ്പെട്ടില്ലെന്നാണ് സമിതി അംഗം പറഞ്ഞത്. അതേസമയം, മലബാര്‍മേഖലയില്‍ നിന്നുള്ള ഭാരവാഹികള്‍ പേരുപറയാതെ പാര്‍ട്ടിതീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അറിയിച്ചു.

പി.ജെ.ജോസഫ് വിഭാഗം, സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മുതിര്‍ന്നനേതാവ് ഇ.ജെ. ആഗസ്തിയും സമിതിമുമ്പാകെ അഭിപ്രായംപറഞ്ഞതായി ജോസ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. കെ.എം. മാണിയുടെ മൂത്തമകള്‍ സാലിജോസഫിന്റെ പേര് ചിലകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അടിസ്ഥാനവുമില്ലെന്നും ഇദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി മത്സരിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്‌നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിഷയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുകയാണ് ജോസ് വിഭാഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com