കാലവര്‍ഷത്തില്‍ ഇതുവരെ ലഭിച്ചത് 2130 മില്ലീ മീറ്റര്‍ മഴ ; 13 ശതമാനം അധികം ; ഏറ്റവും കൂടുതല്‍ പാലക്കാട് ; നാലു ദിവസം കൂടി പരക്കെ മഴയ്ക്ക് സാധ്യത

മഴ പെയ്ത്തില്‍ ഏറ്റവും പിന്നില്‍ ഇടുക്കി ജില്ലയാണ്. 11 ശതമാനം മഴയാണ് ജില്ലയില്‍ കുറഞ്ഞത്
കാലവര്‍ഷത്തില്‍ ഇതുവരെ ലഭിച്ചത് 2130 മില്ലീ മീറ്റര്‍ മഴ ; 13 ശതമാനം അധികം ; ഏറ്റവും കൂടുതല്‍ പാലക്കാട് ; നാലു ദിവസം കൂടി പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കാലവര്‍ഷത്തിന്റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  1885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2130 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. സംസ്ഥാനത്താകമാനം പതിമൂന്ന് ശതമാനം അധികം മഴ കിട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയിലാണ്. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍  നാല്‍പ്പത്തി രണ്ട് ശതമാനം അധികം മഴയാണ് ജില്ലയില്‍ ലഭിച്ചത്. മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് മഴ കൂടുതല്‍ കിട്ടിയ മറ്റ് മൂന്ന് ജില്ലകള്‍. കോഴിക്കോട് 37 ശതമാനവും, മലപ്പുറത്ത് 23 ശതമാനവും കണ്ണൂരില്‍ 20 ശതമാനവും വീതം അധികം മഴ ലഭിച്ചു.

മഴ പെയ്ത്തില്‍ ഏറ്റവും പിന്നില്‍ ഇടുക്കി ജില്ലയാണ്. 11 ശതമാനം മഴയാണ് ജില്ലയില്‍ കുറഞ്ഞത്. വന്‍ മഴക്കെടുതി  നേരിട്ട വയനാട്ടിലും അഞ്ച് ശതമാനം മഴ കുറഞ്ഞു. സംസ്ഥാനത്ത് ജൂണില്‍ പൊതുവെ മഴ കുറവായിരുന്നു. ജൂലൈയില്‍ ചില ജില്ലകളില്‍ ശക്തിപ്രാപിച്ചെങ്കിലും ആഗസ്റ്റ് ആദ്യ ആഴ്ചവരെ 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് ഏഴുമുതലുള്ള ഒരാഴ്ചക്കാലത്തെ തീവ്രമഴയാണ് മഴയുടെ കുറവ് നികത്തിയത്. വരുന്ന നാല് ദിവസം കൂടി പരക്കെ മഴ ലഭിക്കും. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com