ജാതിവിവേചനം; കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി

വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി.
ജാതിവിവേചനം; കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി

കോഴിക്കോട്: വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി. മലയാളം പഠനവകുപ്പ് മേധാവി ഡോ. എല്‍ തോമസുകുട്ടി, ബോട്ടണി വകുപ്പിലെ അസി. പ്രഫസര്‍ ഡോ. എം ഷാമിന എന്നിവര്‍ക്കാണ് സര്‍വകലാശാല നിര്‍ബന്ധിത അവധി നല്‍കിയത്. ജാതിവിവേചനം ഉള്‍പ്പടെയുള്ള ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്.

സിന്‍ഡിക്കറ്റ് നിയോഗിച്ച സമിതി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന വരേയ്ക്കും രണ്ട് അധ്യാപകരും അവധിയില്‍ പ്രവേശിക്കണമെന്നുമാണ് നിര്‍ദേശം. 

മലയാളം വിഭാഗത്തിലെ ഗവേഷക പി സിന്ധുവാണ് ഡോ. തോമസുകുട്ടിക്കെതിരെ പരാതി നല്‍കിയത്. തന്റെ ഗവേഷണ പ്രബന്ധം വൈകിപ്പിക്കുകയാണെന്നും വിവേചനത്തോടെ പെരുമാറുന്നുവെന്നുമായിരുന്നു പരാതി. സിന്ധു വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റും ചര്‍ച്ചയായിരുന്നു.

ബോട്ടണി വകുപ്പിലെ നാല് ഗവേഷക വിദ്യാര്‍ഥികളാണ് ഡോ. ഷമീനക്കെതിരേ പരാതി നല്‍കിയത്. തങ്ങള്‍ക്കെതിരേ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പലവിധത്തില്‍ പ്രതിബദ്ധങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ദളിത് വിദ്യാര്‍ഥികള്‍ക്കി നേരെയുള്ള അതിക്രമമാണ് അധ്യാപകരില്‍ നിന്നുണ്ടായതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ പരാതികളില്‍ അന്വേഷണം നടത്താന്‍ സിന്‍ഡിക്കറ്റ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, അധ്യാപകരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ, എകെആര്‍എസ്എ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ച് സമരം ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് നടപടി തീരുമാനമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com