വട്ടിയൂര്‍ക്കാവില്‍ കുമ്മനം മതി; ജില്ലാ കമ്മിറ്റിക്കും സമ്മതം, മൂന്നുമണിക്ക് അറിയാം

വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി
കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍
കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. തീരുമാനം ഇന്ന് സംസ്ഥാന കോര്‍ കമ്മിറ്റിയെ അറിയിക്കും. കഴിഞ്ഞദവിസം വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അടിയന്തരമായി ചേര്‍ന്ന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എറണാകുളത്ത് ഇന്ന് മൂന്നുമണിക്കാണ് കോര്‍ കമ്മിറ്റി. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം കെ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇടതു സ്ഥാനാര്‍ഥി ടിഎന്‍ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സിപിഎമ്മില്‍ വലിയ വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവര്‍ണറായി നിയമിതനായ കുമ്മനം ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിലാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്.

ആര്‍എസ്എസിന്റെ പ്രത്യേക താത്പര്യം കണക്കിലെടുത്താണ്, കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനം രാജിവയ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നിന്ന കുമ്മനത്തിനു പക്ഷേ ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. എന്നാല്‍ പ്രചാരണ രംഗത്ത് കുമ്മനം ഉണ്ടാക്കിയ മുന്നേറ്റം പാര്‍ട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com