കോവിഡ് നിരീക്ഷണം ലംഘിച്ചു : കൊല്ലം സബ്കളക്ടറുടെ ​ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ, പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന് സ്പെഷൽബ്രാഞ്ച് രഹസ്യ നിരീക്ഷണവും നടത്തിയിരുന്നു
കോവിഡ് നിരീക്ഷണം ലംഘിച്ചു : കൊല്ലം സബ്കളക്ടറുടെ ​ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ, പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

കൊല്ലം : കോവിഡ് നിരീക്ഷണ നിർദേശം പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കൊല്ലം സബ് കളക്ടറുടെ ഡ്രൈവർക്കും ​ഗൺമാനുമെതിരെ നടപടി. ഇരുവരെയും സസ്പെൻഡ് ചെയ്തു. കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങി നാട്ടിലേക്ക് പോയ യുപി സ്വദേശിയായ സബ് കളക്ടർ അനുപംമിശ്രയുടെ ഡ്രൈവർക്കും ​ഗൺമാനുമെതിരെയാണ് സർക്കാർ നടപടി എടുത്തത്. 

മധുവിധു ആഘോഷത്തിനായി വിദേശത്തുപോയശേഷം തിരികെ ജോലിയിൽ കയറിയ അനുപം മിശ്രയോട് കോവിഡ് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. എന്നാൽ ഇതുലംഘിച്ച് അദ്ദേഹം സ്വദേശമായ കാൺപൂരിലേക്ക് പോകുകയായിരുന്നു. അനുപംമിശ്രയോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഡ്രൈവറായ രാജേഷിനോടും ​ഗൺമാൻ സുജിതിനോടും നിരീക്ഷണത്തിൽ പോകാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു. 

അവർ ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന് സ്പെഷൽബ്രാഞ്ച് രഹസ്യ നിരീക്ഷണവും നടത്തിയിരുന്നു. ഇതിൽ ഇരുവരും നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. രണ്ടുവർഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

​ഗൺമാനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോടും, ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറന്റൈൻ നിർദേശം ലംഘിച്ച് മുങ്ങിയ സബ് കളക്ടർ അനുപംമിശ്രയെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com