കണ്ണൂർ : കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ മരിച്ച മഹറൂഫിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വൃക്കസംബന്ധമായും ഹൃയദസംബന്ധമായും പ്രശ്നങ്ങളുണ്ടായിരുന്നു. ഹൈ റിസ്ക് പേഷ്യന്റായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ കഴിയാവുന്നതിന്റെ പരമാവധി ശ്രമിച്ചു. കേരളത്തിൽ എത്തിയ നിമിഷം മുതൽ പരമാവധി ചികിൽസ നൽകിയിരുന്നു. ചികിൽസ വൈകിയെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
മരിച്ച മഹറൂഫ് മാഹി സ്വദേശിയാണ്. ഇയാൾ കേരളത്തിലേക്ക് ചികിൽസ തേടി വന്നതാണ്. കുടുംബം മാഹിയിലാണുള്ളത്. കുടുംബത്തിന് ആദ്യ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആണെന്നുള്ളത് ആശ്വാസകരമാണ്. ഇയാളുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തിയിട്ടുണ്ട്. 83 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം മഹറൂഫിന് കോവിഡ് പകർന്നത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തതയില്ലെന്ന് മന്ത്രി പറഞ്ഞു.
പനിക്ക് ചികിൽസ തേടിയാണ് ഇയാൾ ആദ്യം കേരളത്തിലെത്തുന്നത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കിടത്തിചികിൽസ ആവശ്യമാണെന്ന് കണ്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആരോഗ്യനില വഷളായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇയാൾ വിദേശ യാത്ര ചെയ്തിട്ടില്ല. ട്രാവൽ ഹിസ്റ്ററി ഇല്ലാത്തതിനാൽ മറ്റുള്ളവർ ഗൗരവത്തിലെടുത്തിട്ടുണ്ടാകില്ല. അതുകൊണ്ടാകാം ആദ്യം ആശുപത്രിയിൽ ചികിൽസ തേടി ചെന്നപ്പോൾ കോവിഡ് ടെസ്റ്റ് നടത്താതെ ഇരുന്നതെന്നാണ് മനസ്സിലാകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇയാൾ സാമൂഹിക പ്രവർത്തകനാണെന്നാണ് അറിയുന്നത്. ഇയാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാഹി ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. മാഹിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് മഹറൂഫ് എന്നും മന്ത്രി പറഞ്ഞു. മാഹി ചെറുകല്ലായി സ്വദേശിയായ മഹറൂഫ് (71) ഇന്ന് രാവിലെയാണ് പരിയാരം മെഡിക്കൽ കേളജിൽ വെച്ച് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ