തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ നോക്കുകൂലി പ്രവണത പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവല്ലയില്‍ ലോറിയില്‍ നിന്നു ചരക്ക് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും ഫലപ്രദമായ നടപടിയുണ്ടാവണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ തൊഴിലാളി സംഘടനകളും തള്ളിപ്പറഞ്ഞതും ആ സമ്പ്രദായത്തെ അവസാനിപ്പിച്ചതുമാണ്. ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടെങ്കില്‍ നടപടിയെടുക്കാമെന്നാണ് പൊതുധാരണ. എന്നാല്‍ ഇതിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് തിരുവല്ലയിലേത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. അത് സംഭവിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ