കോട്ടയം: കോവിഡ് രോഗബാധിതനായ ഡ്രൈവർക്കൊപ്പം ലോറിയിൽ സഞ്ചരിച്ച മറ്റൊരു ഡ്രൈവർ കോട്ടയം മാർക്കറ്റിൽ ലോഡുമായി എത്തി. ഇതോടെ, ഈ ഡ്രൈവറുമായി സമ്പർക്കം പുലർത്തിയ 17 പേരെ നിരീക്ഷണത്തിലാക്കി. ലോഡ് ഇറക്കിയശേഷം മടങ്ങിയ ഡ്രൈവറെ എറണാകുളത്ത് നിന്നും കണ്ടെത്തി. ഇയാളുടെ സ്രവ സാംപിളെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കോട്ടയം മാർക്കറ്റിലെ പഴക്കട ഉടമയും ജീവനക്കാരും ലോഡിങ് തൊഴിലാളികളും ഉൾപ്പെടെ 17 പേരുമായാണ് ഡ്രൈവർ സമ്പർക്കം പുലർത്തിയത്. ഇതേത്തുടർന്ന് കടയുടമയെയും ലോഡിങ് തൊഴിലാളികളിൽ ഒരാളെയും കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധിച്ചു. പഴക്കട അടപ്പിക്കുകയും ചെയ്തു. പരിശോധനഫലം ഇന്ന് ലഭിച്ചേക്കും.
19-ന് തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായാണ് ഡ്രൈവർമാർ രണ്ടുപേരും തിരിച്ചത്. പാലക്കാട്ടുവെച്ച്, വണ്ടി ഓടിച്ചിരുന്ന ആൾക്ക് അസ്വസ്ഥത തോന്നുകയും ചികിത്സ തേടുകയും ചെയ്തു. ലോറിയുമായി മറ്റേ ഡ്രൈവർ കോട്ടയത്തേക്ക് പോന്നു. 21-ന് കോട്ടയത്ത് എത്തി ചരക്ക് ഇറക്കി മടങ്ങി.
ഇതിനിടെ, പാലക്കാട് ചികിത്സയിലുള്ള ഡ്രൈവർക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതേത്തടുർന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവറെ എറണാകുളത്ത് വെച്ച് കണ്ടെത്തിയത്. പൊലീസും ആരോഗ്യപ്രവർത്തകരും വണ്ടി തടഞ്ഞ് ഇദ്ദേഹത്തെ സ്രവപരിശോധനയ്ക്ക് വിധേയനാക്കി. ആംബുലൻസിൽ പാലക്കാട് ജനറൽ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ