പീരുമേട് : കോവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതിനാല്‍ താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍. താന്‍ ക്വാറന്റീനില്‍ അല്ല. ക്വാറന്റീനില്‍ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇത്തരം വാര്‍ത്തകള്‍ നിര്‍ഭാഗ്യകരമാണെന്നും ബിജിമോള്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ്, താന്‍ നിരീക്ഷണത്തിലാണെന്ന മന്ത്രിയുടെയും കളക്ടറുടെയും അഭിപ്രായം ഇ എസ് ബിജിമോള്‍ തള്ളിയത്.
'അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ വരുന്നത് നിര്‍ഭാഗ്യകരമാണ്. ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആരും ഉത്കണ്ഠപ്പെടേണ്ടതില്ല. ഇപ്പോള്‍ ക്വാറന്റീനില്‍ പോകേണ്ട സാഹചര്യം ഇല്ല. പൊതുപ്രവര്‍ത്തകരായതിനാല്‍, നാളെ രോഗം വന്നുകൂടായ്കയില്ല എന്നു പറയുന്നില്ല. പക്ഷെ ഇപ്പോള്‍ ഇത്തരം സാഹചര്യം ഒന്നുമില്ലെന്ന് ബിജിമോള്‍ പറഞ്ഞു.
ഏലപ്പാറയില്‍ ഞാന്‍ താമസിക്കുന്ന വാര്‍ഡിലാണ് രണ്ട് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവരെ നോക്കിയ ഡോക്ടറാണ് ഇപ്പോള്‍ കോവിഡ് ബാധിതനായി ചികില്‍സയിലുള്ളത്. ഈ പഞ്ചായത്തിലെ ഒരു ആശാവര്‍ക്കറും രോഗം ബാധിച്ച് ചികില്‍സയിലുണ്ട്. ഇതോടെ ഈ പഞ്ചായത്തില്‍ നാലുപേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്.
ഏലപ്പാറയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അധികൃതരുടെ യോഗം വിളിച്ചുകൂട്ടേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ടൗണ്‍ വരുന്ന 13 -ാം വാര്‍ഡും താന്‍ താമസിക്കുന്ന 12-ാം വാര്‍ഡും ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. 24 ന് നടന്ന യോഗത്തില്‍ ഓപ്പണ്‍ റൂമിലാണ് യോഗം ചേര്‍ന്നത്. ഈ ഡോക്ടറും തഹസില്‍ദാറും അടക്കം യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ഡോക്ടറുമായോ ആശാ വര്‍ക്കറുമായോ നേരിട്ട് സമ്പര്‍ക്കം ഉണ്ടായിട്ടില്ല. നിരീക്ഷണത്തിലുമല്ല. ക്വാറന്റീനില്‍ പോകേണ്ട സാഹചര്യം ഉണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കും. ചാനലുകളില്‍ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളില്‍ അടിസ്ഥാനമില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലില്‍ വരുന്നത്'. ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീണ്ടും ലൈവില്‍ വരുമെന്നും ബിജിമോള്‍ പറഞ്ഞു.
ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ബിജിമോള്‍ എംഎല്‍എ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം എം മണി പറഞ്ഞത്. ബിിമോള്‍ സ്വന്തം നിലയില്‍ ഹോം ക്വാറന്റീനില്‍ പോകുകയായിരുന്നുവെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. ഇടുക്കിയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17 ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ