വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് തട്ടിപ്പ് ; ട്രഷറി ജീവനക്കാരന്‍ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് രണ്ടുകോടി ; അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. സർക്കാര്‍ അക്കൗണ്ടിൽനിന്ന് ട്രഷറി ജീവനക്കാരൻ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് സബ് ട്രഷറി ഉദ്യോഗസ്ഥർ ജില്ലാ ട്രഷറി ഓഫിസർക്ക് റിപ്പോർട്ടു നൽകുകയായിരുന്നു. ട്രഷറി ഉദ്യോഗസ്ഥനെതിരെ സബ് ട്രഷറി ഓഫീസർ നടപടി ആവശ്യപ്പെട്ട് പരാതി നൽകി.
വിരമിച്ച ഉദ്യോഗസ്ഥന്റെ യുസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പു നടത്തിയതാണ് പ്രാഥമിക വിവരം. കോവിഡിന്റെ പശ്ചാത്തലത്തിൽ വിരമിക്കലിന് മാസങ്ങൾക്കു മുൻപ് ഉദ്യോഗസ്ഥൻ ലീവിൽ പോയി. ഇദ്ദേഹത്തിന്റെ പാസ്‌വേഡ് കൈക്കലാക്കി സഹപ്രവർത്തകൻ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
സർക്കാർ അക്കൗണ്ടിൽനിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു. തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ ട്രാന്‍സാക്‌ഷൻ നമ്പർ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസർവ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തിരിമറി പുറംലോകം അറിയുന്നത്. സംഭവത്തിൽ പരിശോധന നടക്കുകയാണെന്ന് ട്രഷറി ഓഫീസർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ