സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നവംബര്‍ മുതല്‍ നിരോധനം; തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും എല്‍ഇഡിയിലേക്ക് മാറും

ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍ ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു
സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ക്ക് നവംബര്‍ മുതല്‍ നിരോധനം; തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും എല്‍ഇഡിയിലേക്ക് മാറും

തിരുവനന്തപുരം: ഈ വര്‍ഷം നവംബര്‍ മുതല്‍ സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ടവര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടു. തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും.

തുടര്‍ച്ചയായ് ഉണ്ടാകുന്ന വൈദ്യുതി വിതരണ പ്രശ്‌നം പരിഹരിക്കാന്‍ 11 കെവി ലൈനില്‍ നിന്ന് ട്രാന്‍സ്‌ഫോര്‍മറിലേക്ക് രണ്ടു ലൈനെങ്കിലും ഉറപ്പുവരുത്തി തടസ്സം ഒഴിവാക്കാന്‍ ദ്യുതി 20-20 പദ്ധതി നടപ്പാക്കും. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇ സെയ്ഫ് പദ്ധതി ആരംഭിക്കും.

ഊര്‍ജ മിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് പദ്ധതികള്‍ക്ക് സഹായം നല്‍കും. ഊര്‍ജ മേഖലിലെ അടങ്കല്‍ 1765കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

വരുന്ന സാമ്പത്തികവര്‍ഷം കിഫ്ബി വഴി 20,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 43 കിലോമീറ്ററുകളില്‍ 10 ബൈപാസുകള്‍ നിര്‍മ്മിക്കും. 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തുമെന്നും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നു.

4384 കോടി രൂപയുടെ കുടിവെളള പദ്ധതികള്‍ നടപ്പാക്കും. രണ്ടരലക്ഷം കുടിവെളള കണക്ഷനുകള്‍ അധികമായി നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രവാസി ക്ഷേമത്തിന് 90 കോടി രൂപയും പൊതുമരാമത്ത് വകുപ്പിന് 1500 കോടി രൂപയും നീക്കിവെച്ചതായും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 12074 കോടി രൂപയായി ഉയര്‍ത്തി. തീരദേശ വികസനത്തിന് 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

എല്ലാ ക്ഷേമ പെന്‍ഷനും 1300 രൂപയാക്കി ഉയര്‍ത്തുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചു.എല്ലാ ക്ഷേമ പെന്‍ഷനും നൂറു രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാന്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രകടനത്തെ ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ടു മറികടന്നു.

ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ട് 22,000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com