കൊച്ചി; എറണാകുളത്തെ ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ മിന്നൽ പരിശോധന. ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി.
രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കട അടപ്പിച്ചു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു.
കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോർട്ടീന അടക്കാൻ തീരുമാനിച്ചത്. കൊച്ചി ബ്രോഡ് വേയിലെ കച്ചവടക്കാരനിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് കാരണമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ