തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലധികം പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ.
ഒരു മാസം മുൻപ് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയവർ 11.82 % മാത്രമായിരുന്നു. ഇന്നലെ ഇത് 53.30 ശതമാനമായി.
ജൂൺ 26ന് 481 സമ്പർക്ക രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്നലെ ഇത് 10,138 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മാസത്തിനുളളിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ 21 മടങ്ങിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്താണ് ഏറ്റവുമധികം സമ്പർക്കരോഗികൾ. 3120. ഇവിടെ 88.91 ശതമാനവും സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. സമ്പർക്കത്തിലൂടെ പോസിറ്റീവായവരിൽ രണ്ടാമത് എറണാകുളം ജില്ലയാണ്. 1084 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് ( 71.03 %)
സംസ്ഥാനത്ത് മൊത്തം 53.30 ശതമാനമാണ് സമ്പർക്കരോഗികൾ. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 46.70% ശതമാനമാണ്.ഇന്നലെ 927 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ മൊത്തം കോവിഡ് പോസിറ്റീവ് 19,025 ആയി ഉയർന്നു. 9302 പേരാണ് രോഗമുക്തി നേടിയത്. ഇപ്പോൾ ചികിത്സയിലുള്ളത് 9655 പേരാണ്. നിലവിൽ 1,56,162 പേരാണു നിരീക്ഷണത്തിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ