കോട്ടയം: സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന റെയിൽവേ ടിക്കറ്റ് ക്ലാർക്ക് അറസ്റ്റിൽ. തിരുവനന്തപുരം ആനാട് സ്വദേശി പി എസ് അരുണിനെയാണ് (33) അറസ്റ്റ് ചെയ്തിരിക്കുന്നത്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്ക് ആണ് ഇയാൾ.
ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ ഫോൺ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നെടുത്താണ് അരുൺ തട്ടിപ്പിനു കളമൊരുക്കുന്നതെന്ന് പൊലീസ് പറഞ്ഞു. റിസർവേഷൻ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടർന്ന് സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ അരുൺ വലയിൽ വീഴ്ത്തിയിട്ടുണ്ടെന്നു ഫോണും ഫെയ്സ്ബുക് അക്കൗണ്ടും പരിശോധിച്ചപ്പോൾ മനസ്സിലായതായി പൊലീസ് പറയുന്നു.
ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു കരുതിയിരുന്ന വീട്ടമ്മയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുൺ പുതിയ ജീവിതം നൽകാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് സ്ഥിരമായി പണവും സ്വർണവും ആവശ്യപ്പെട്ടു തുടങ്ങി. ഭീഷണിയിൽ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നൽകിയതായി പൊലീസ് പറഞ്ഞു. ഭീഷണി പേടിച്ച് മൂന്നു തവണ ജീവനൊടുക്കാൻ ശ്രമിച്ചതായും വീട്ടമ്മ പൊലീസിനു മൊഴി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ