തൃശൂര്‍: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ നടപ്പാക്കി ഗുരുവായൂർ ദേവസ്വം. ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഉത്സവത്തിൻ്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തി വയ്ക്കും. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചു.
ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും ആരോഗ്യവകുപ്പും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഈ അഭ്യര്‍ത്ഥനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.
മാസപൂജയ്ക്കായി ഈ മാസം 13നാണ് ശബരിമല നട തുറക്കുന്നത്. അയ്യപ്പ ദര്‍ശനത്തിന് സംസ്ഥാനത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധി ഭക്തന്മാര്‍ ശബരിമലയില്‍ എത്തുന്നതാണ് പതിവ്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങള്‍ മാസപൂജയ്ക്കായി ശബരിമലയില്‍ എത്തരുതെന്ന് കെ വാസു അഭ്യര്‍ത്ഥിച്ചു. ഈ അഭ്യര്‍ത്ഥന ചെവിക്കൊളളണം. ശബരിമല ദര്‍ശനം മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവെയ്ക്കണമെന്നും എന്‍ വാസു അഭ്യര്‍ത്ഥിച്ചു. അതേസമയം ആചാരപരമായ ചടങ്ങുകള്‍ എല്ലാം മുറ തെറ്റിയ്ക്കാതെ അതേപോലെ തന്നെ നടയ്ക്കും. അതുപോലെ തന്നെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള മറ്റു ക്ഷേത്രങ്ങളിലും ആഘോഷപരിപാടികള്‍ നിര്‍ത്തിവെയ്ക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ