ജാതിപറഞ്ഞും സ്ത്രീധനത്തിന്റെപേരിലും ഭാര്യയ്ക്ക് മർദ്ദനം; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തല തകർത്തു, യുവാവ് അറസ്റ്റിൽ 

വ്യത്യസ്ത സമുദായത്തിൽപ്പെട്ട ബിജിത്തും അഞ്ജുവും രണ്ടരവർഷം മുൻപാണ് പ്രേമിച്ച് വിവാഹിതരായത്
ജാതിപറഞ്ഞും സ്ത്രീധനത്തിന്റെപേരിലും ഭാര്യയ്ക്ക് മർദ്ദനം; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തല തകർത്തു, യുവാവ് അറസ്റ്റിൽ 

കൊല്ലം: മദ്യലഹരിയിൽ ഭാര്യയെയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തേവലപ്പുറം ലക്ഷ്മിവിഹാറിൽ ബി ബിജിത് (35) ആണ് പിടിയിലായത്.  തലയോട്ടിക്ക് പൊട്ടലേറ്റ മകൻ ഋഷികേശും ശരീരമാസകലം മർദനമേറ്റ ഭാര്യ അഞ്ജുവും (29) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മർദിക്കുകയായിരുന്നു. കുഞ്ഞിനെ എടുത്ത് അഞ്ജു കിടപ്പുമുറിയിൽനിന്ന്‌ പുറത്തേക്കിറങ്ങിയപ്പോൾ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു. ഇങ്ങനെയാണ് കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

അഞ്ജുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ ബിജിത്തിനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ഇവരുടെ മുന്നിൽ വച്ചും ഇയാൾ ഭാര്യയെ മർദ്ദിച്ചു. അയൽവാസികൾ കുഞ്ഞിനെയും അമ്മയെയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കുഞ്ഞിന്റെ സ്ഥിതി ​ഗുരുതരമായതിനാൽ ഇവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യത്യസ്ത സമുദായത്തിൽപ്പെട്ട ബിജിത്തും അഞ്ജുവും രണ്ടരവർഷം മുൻപാണ് പ്രേമിച്ച് വിവാഹിതരായത്. പിന്നീട് ജാതിപറഞ്ഞും സ്ത്രീധനത്തിന്റെപേരിലും അഞ്ജുവിനെ മാനസികമായും ശാരീരികമായും ഇയാൾ ഉപദ്രവിച്ചിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബിജിത്തിന്റെ അമ്മ വത്സലയുടെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com