മാര്‍ച്ച് 31വരെ കേരളം ലോക്ക്ഡൗണ്‍; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മാര്‍ച്ച് 31വരെ കേരളം ലോക്ക്ഡൗണ്‍; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളം സമ്പൂര്‍ണമായി ലോക്ക് ഡൗണ്‍ ചെയ്‌തെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടച്ചിട്ടാല്‍ ഒരുപാട് സാമൂഹ്യപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്കയിലാണ് നടപടി. അതേസമയം മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും പിണറായി വാര്‍ത്താസമ്മേളനത്ത്ില്‍ പറഞ്ഞു.

സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്–19, എറണാകുളം–2, കണ്ണൂര്‍– 5, പത്തനംതിട്ട– 1, തൃശൂര്‍– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. രോഗം ഇതുവരെ ബാധിച്ചവര്‍ 95 ആയി. നേരത്തെ 4 പേര്‍ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തില്‍ 64,320 പേരുണ്ട്; 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായി.

അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകള്‍ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉണ്ടാകും. പെട്രോള്‍ പമ്പ്, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ ശാരീരിക അകലം പാലിക്കണം. കാസര്‍കോട് കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനാവശ്യമായി ആരും പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍ അറസ്റ്റ് ഉണ്ടാകും. കനത്ത പിഴയും ചുമത്തും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com