തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്കുള്ള അവശ്യ വസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരി. ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ഉപ്പ്, പഞ്ചസാര, എണ്ണ, ഉള്ളി, തക്കാളി, വറ്റല്‍മുളക്, തേയില, പാല്‍പ്പൊടി, ബിസ്‌ക്കറ്റ്, റസ്‌ക്, ന്യൂഡില്‍സ്, ഓഡ്‌സ് പാല്‍, തൈര്, പച്ചക്കറി, മുട്ട, ശീതീകരിച്ച മത്സ്യ മാംസാദികള്‍ എന്നിവ ഗുണനിലവാരം ഉറപ്പു വരുത്തി സംഭരിക്കും. ആളുകളെ കടയില്‍ വരുത്താതെ തന്നെ സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങി വീട്ടിലെത്തിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
എഫ്‌സിഐ, സപ്ലൈകോ, മാര്‍ക്കെറ്റ് ഫെഡ്, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയ ഏജന്‍സികളുടെ പക്കലുള്ള സ്റ്റോക്കിന്റെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ തയ്യാറാക്കി വെക്കും. റോഡ്, റെയിൽ, കപ്പല്‍ മാര്‍ഗങ്ങളിലൂടെ സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരാനുള്ള സംവിധാനം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
എല്ലാവര്‍ക്കും ഭക്ഷ്യ ധാന്യവും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ചില കുടുംബങ്ങള്‍ക്ക് ഇത് വേണ്ടവരായിരിക്കില്ല. ഇത്തരം ആളുകള്‍ക്ക് അത് വേണ്ടപ്പെട്ടവരെ അറിയിക്കാം. അതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ