തിരുവനന്തപുരം: മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ ഡോക്ടർമാരുടെ സംഘടന. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയാണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണിതെന്ന് കെജിഎംഒഎ വ്യക്തമാക്കി. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെജിഎംഒഎ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം അതിന് മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. അശാസ്ത്രീയവും അധാര്‍മികവുമാണ് മദ്യാസക്തിക്ക് പകരം മദ്യം നല്‍കാനുള്ള തീരുമാനമെന്നും കെജിഎംഒഎ പറയുന്നു.
മദ്യാസക്തി മരണങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ തീരുമാനത്തിനെതിരെയാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന തന്നെ രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ