ആദ്യദിനം നാലു സര്‍വീസുകള്‍ , വ്യാഴാഴ്ച നാട്ടിലെത്തുക 800 പ്രവാസികള്‍ ; ആദ്യ ആഴ്ച രാജ്യത്തെത്തുക 14,800 ഇന്ത്യക്കാര്‍

അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാനങ്ങളിലാണ് പ്രവാസി ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നത്
ആദ്യദിനം നാലു സര്‍വീസുകള്‍ , വ്യാഴാഴ്ച നാട്ടിലെത്തുക 800 പ്രവാസികള്‍ ; ആദ്യ ആഴ്ച രാജ്യത്തെത്തുക 14,800 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികളുമായി  വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. ആദ്യദിവസമായ വ്യാഴാഴ്ച കേരളത്തിലേക്ക് നാല് സര്‍വീസുകളാണുള്ളത്. യുഎഇയില്‍ നിന്നും രണ്ടെണ്ണവും ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഓരോ വിമാനങ്ങളുമാണ് കേരളത്തിലെത്തുക.

ദുബായ് വിമാനങ്ങള്‍ കോഴിക്കോട്ടേയ്ക്കാണ് ആദ്യദിനം എത്തുക. ഓരോ വിമാനത്തിലും 200 പേര്‍ വീതമാണ് ഉണ്ടാകുക. ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സര്‍വീസ് നടത്തുക.  അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ ആദ്യ ആഴ്ച എത്തും.  ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങള്‍ എത്തുന്നത്.

അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാനങ്ങളിലാണ് പ്രവാസി ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നത്. 12 രാജ്യങ്ങളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. 14800 ഓളം പേരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കാനാരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ വിദേശ, പ്രതിരോധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. കൂടാതെ കപ്പലുകളിലും പ്രവാസികളെത്തും

എബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായാണ് കൊണ്ടുവരുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. അടിയന്തര സാഹചര്യമില്ലാത്തവരെ രണ്ടാം ഘട്ടത്തിലാകും കൊണ്ടുവരിക.

വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വെബ്‌സൈറ്റ്, ട്രാവല്‍സ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതര്‍ അറിയിച്ചു. അബുദാബി  കൊച്ചി റൂട്ടിലേക്ക് ഒരു ടിക്കറ്റിന് 13,000 രൂപയാണ് ഏകദേശ നിരക്ക്. യാത്ര ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടതുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ്  ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ കൊണ്ടുവരുന്നത്. രണ്ടാം ദിവസം ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം എത്തും. മൂന്നാം ദിവസം കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കും, ഒമാനില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും.

നാലാം ദിവസം ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്. അഞ്ചാം ദിവസം ദമാം (സൗദി അറേബ്യ)കൊച്ചി, മനാമ  കോഴിക്കോട്, ദുബായ്  കൊച്ചി എന്നിവടങ്ങളില്‍ നിന്ന് വിമാനം എത്തും. ആറാം ദിവസം കോലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം. ഏഴാമത്തെ ദിവസം കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും. ജിദ്ദ (സൗദി)യില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്.

ബുധനാഴ്ചയാണ് അമേരിക്കയില്‍ നിന്നും ആദ്യവിമാനം പുറപ്പെടുക. വിമാനം വ്യാഴാഴ്ച ഇന്ത്യയിലെത്തും. വിമാനത്തില്‍ 200 പേരാകും ഉണ്ടാകുക. രണ്ടു ഘട്ടങ്ങളിലായി നാലര ലക്ഷം പേരെ രാജ്യത്തെത്തിക്കും. ആദ്യ ഘട്ടത്തില്‍ 1.92 ലക്ഷം പേരെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തെ കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മുകശ്മീര്‍, കര്‍ണാടക ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണ് ആദ്യ ആഴ്ച വിവിധ രാജ്യങ്ങളില്‍ നിന്നായി വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com