തിരുവനന്തപുരം: പ്രവാസികൾ തിരികെ എത്തുമ്പോൾ വിമാനത്താവളത്തില്‍ ബന്ധുക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന് പ്രവേശനാനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടിക്കൊണ്ടു പോകാൻ വരുന്ന വ്യക്തി എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും പാലിക്കേണ്ടതാണ്. ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണണമെന്നും ഡിജിപി നിർദേശിച്ചു.
അബുദാബിയില്‍ നിന്ന് 179 പേരും ദുബായില്‍ നിന്ന് 189 പേരുമാണ് ഇന്ന് മടങ്ങിയെത്തുന്നത്. കൊച്ചിയിലും കരിപ്പൂരുമായി വന്നിറങ്ങുന്ന ഇവരെ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ പാർപ്പിക്കും.
പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് വിടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി 14 ദിവസം തന്നെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോര്‍ക്ക ഉത്തരവിറക്കിയത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ