കൊച്ചി: ഇന്നലെ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘത്തിലെ എട്ട് പേരെ ഐസൊലേഷനിലാക്കി. കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസലേഷനിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കൽ കൊളജിലേക്കും കോഴിക്കോടെത്തിയവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കൊളജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കൊളജിലേക്കുമാണ് മാറ്റിയത്.
തെർമൽ സ്കാനിങ്ങും ആരോഗ്യ ഡെസ്കിലെ പരിശോധനയുമുൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് അയച്ചത്. പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെയാണ് പുറത്തിറക്കിയത്. വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോകുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു.
ഗൾഫിൽ നിന്നും പ്രവാസി മലയാളികളുമായി ഇന്ന് രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുന്നത്. സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് വ്യാഴാഴ്ച മുടങ്ങിയ റിയാദ്-കോഴിക്കോട് സര്‍വീസാണ് ഇന്ന് നടക്കുക. 240-ലേറെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമാണ് ഉപയോഗിക്കുന്നത്. ഇതില്‍ 200 പ്രവാസികളെയാണ് കരിപ്പൂരെത്തിക്കുന്നത്. രാത്രി 8.30-ന് കോഴിക്കോട്ടെത്തുന്ന വിധത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ