കൊച്ചി; തൊഴിലാളികളുടെ മക്കൾക്ക് ഇഎസ്ഐ മെഡിക്കല്‍ കോളജുകളിലും ഡെന്റല്‍ കോളജുകളിലുമുണ്ടായിരുന്ന സംവരണം നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തം. ക്വാട്ട നിര്‍ത്തലാക്കിയതോടെ 320 കുട്ടികള്‍ക്കാണ് മെഡിസിന് പഠനത്തിനുള്ള അവസരം നഷ്ടമാകുക. ഇഎസ്ഐ കോര്‍പ്പറേഷന്റെ നിലപാടിന് എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.
ഇഎസ്ഐയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കായി 320 സീറ്റുകളാണ് രാജ്യത്തെ ഏഴ് ഇഎസ്ഐ മെഡിക്കല്‍ കോളജുകളിലായി നീക്കിവെച്ചിരുന്നത്. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ളത്. 32 ശതമാനമാണ് ഇവിടെ തൊഴിലാളികളുടെ മക്കൾക്കായി നീക്കി വച്ചിരിക്കുന്നത്. ചെന്നൈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകളില്‍ അഖിലേന്ത്യ ക്വാട്ട അനുസരിച്ച് പ്രവേശനം നടത്താനാണ് നീക്കം. ഇതോടെ ഇഎസ്ഐയില്‍ അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് അവസരം നഷ്ടമായി. നീറ്റ് പരിക്ഷ ഏഴുതിയ നിരവധികുട്ടികളാണ് കേരളത്തില്‍ മാത്രം ഇഎസ്ഐ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്.
ഇഎസ്ഐ കോര്‍പ്പറേഷന്റെ ഈ നടപടിക്ക് എതിരെ സമരം ശക്തമാക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെയുള്ളവരുടെ തീരുമാനം. സിപിഎമ്മും കോൺഗ്രസ്സുമടങ്ങുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ കാഷ്യൂകോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. ഇഎസ്ഐ യുടെ തീരുമാനത്തിന് എതിരെ ചെന്നൈ കോടതിയെ സമിപിക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രവേശനം കാത്തിരിക്കുന്ന കുട്ടികളും കേസ്സില്‍ കക്ഷിചേരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ