സെക്രട്ടേറിയറ്റിലെ തീപിടിത്തം :  ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് 

സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയര്‍ പരിശോധിച്ചു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല
സെക്രട്ടേറിയറ്റിലെ തീപിടിത്തം :  ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് 

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് പരിശോധനയിലെ നിഗമനമെന്ന് സൂചന. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച മുദ്ര വെച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് എന്നതിന് തെളിവുകളില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി അറിയുന്നു.

തീപിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയര്‍ പരിശോധിച്ചു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ല. മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ദുരന്ത നിവാരണ അതോറിട്ടി കമ്മീഷണര്‍ ഡോ. എ കൗശികന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു.

തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഫയര്‍ഫോഴ്‌സും വ്യക്തമാക്കിയിരുന്നു. ചുമരില്‍ ഘടിപ്പിച്ച ഫാന്‍ കത്തിയുരുകി വീണതിനെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായി എന്നായിരുന്നു വിശദീകരണം. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്.

സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫിസ് ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ തീപിടിത്തത്തിനു മണിക്കൂറുകള്‍ മുമ്പ് ആ ഉദ്യോഗസ്ഥന്‍ ഓഫിസില്‍ എത്തിയിരുന്നതായി എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. ഓഫിസിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോയിരിക്കെ ഇദ്ദേഹം മാത്രം ഇവിടെ എന്തിന് വന്നു എന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com