തിരുവനന്തപുരം; ഉപേക്ഷിച്ച സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്ന് 17കാരി കുഴിയിൽ അകപ്പെട്ടു. തിരുവനന്തപുരം വെട്ടൂരാണ് സംഭവമുണ്ടായത്. സെപ്റ്റിക് ഇടിഞ്ഞ് 30 അടി താഴ്ചയിൽ കുഴി രൂപപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി.
റാത്തിക്കൽ പാവത്ത് വിള വീട്ടിൽ ബിജി എം.ഇല്യാസിന്റെ മകൾ സൈഫമോൾ(17) ആണ് അപകടത്തിൽ പെട്ടത്. പരുക്കുകളോടെ പെൺകുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് വർഷങ്ങൾക്ക് മുൻപേ ഉപേക്ഷിച്ചെങ്കിലും കോൺക്രീറ്റ് സ്ലാബിനു മുകളിൽ മണ്ണു നിറച്ചു സിമന്റ് പൂശിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ ഇവിടെയിരുന്ന് പാത്രം കഴുകുകയായിരുന്നു സൈഫ മോൾ.
അതിനിടെ മണ്ണ് ഇടിഞ്ഞ് പെൺകുട്ടി കുഴിയിൽ താഴ്ന്നു പോയി. ഏതാണ്ടു മുപ്പതടിയോളം താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടത്. 2 ദിവസമായി തുടരുന്ന മഴ മണ്ണിടിച്ചിലിനു കാരണമായെന്നു കരുതുന്നു. അഗ്നിശമന സേന സ്റ്റേഷൻ ഓഫിസർ ജി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ