ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ നിക്ഷേപങ്ങളെത്തി, പലപ്പോഴായി അനൂപിനു കൈമാറി; ഇഡിയുടെ നിര്‍ണായക കണ്ടെത്തല്‍

തനിക്കു മയക്കു മരുന്നു കച്ചവടമാണെന്ന് അനൂപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു. ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി
ബിനീഷിന്റെ അക്കൗണ്ടില്‍ വന്‍ നിക്ഷേപങ്ങളെത്തി, പലപ്പോഴായി അനൂപിനു കൈമാറി; ഇഡിയുടെ നിര്‍ണായക കണ്ടെത്തല്‍

ബംഗളൂരു:  മയക്കു മരുന്നു കച്ചവടക്കാരന്‍ അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി). അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി.

തനിക്കു മയക്കു മരുന്നു കച്ചവടമാണെന്ന് അനൂപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു. ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അനൂപിന് പല ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി ബിനീഷ് കോടിയേരി വന്‍ തുകകള്‍ ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുമ്പ് ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഇഡി പറയുന്നു. 

അനൂപിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണ്. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് അനൂപ് സാമ്പത്തിക കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ തൃപതികരമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ബിനീഷ് ചെയ്തതെന്ന് ഇഡി പറഞ്ഞു.

അനൂപിനെയും കുടുംബത്തെയും അറിയാമെന്നും ബംഗളൂരുവില്‍ റസ്റ്ററന്റ് തുടങ്ങാന്‍ പണം നല്‍കി സഹായിച്ചെന്നുമാണ് ബിനീഷ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ ബിനീഷ് നാലു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com