142 കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു; സിപിഎം അക്രമത്തിനെതിരെ നാളെ ഉപവാസസമരം; മുല്ലപ്പള്ളി

142 കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു; സിപിഎം അക്രമത്തിനെതിരെ നാളെ ഉപവാസസമരം; മുല്ലപ്പള്ളി

ഇരട്ട കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 142 കോണ്‍ഗ്രസ് ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരവധി വീടുകളും ഇവര്‍ അടിച്ചുതകര്‍ത്തു. പിണറായി സര്‍ക്കാരിന് അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പാണ് ഈ കൊലപാതകമെന്നും മുല്ലപ്പളളി പറഞ്ഞു. 

പെരിയയിലെ രണ്ട് സഹോദരന്‍മാരെ സിപിഎം അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഷൂഹൈബിനെ 41 തവണ വെട്ടിയാണ് കൊലപ്പെടുത്തിയത്. അന്നൊന്നും കേരളത്തില്‍ ഒരു സിപിഎം ഓഫീസ് പോലും തകര്‍ത്തിട്ടില്ലെന്നത് ഓര്‍ക്കണം. അക്രമം കോണ്‍ഗ്രസ് സംസ്‌കാരമല്ല. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി നേതാക്കന്‍മാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎം ആക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കെപിസിസി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ ഉപവാസം നടത്തുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

കൊലപാതകത്തില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. അതുകൊണ്ട് ഈ കേസ് സിബിഐ അന്വേഷിക്കണം. ഈ കൊലപാതകം സിപിഎം ആഘോഷമാക്കുകയാണ്. പിരിവെടുക്കാന്‍ മറ്റൊരു സന്ദര്‍ഭം കിട്ടിയിരിക്കുന്നു എന്ന തരത്തിലാണ്  ഇതിനെ കാണുന്നത്. ഇതിന്റെ ഭാഗമായി വലിയ പിരിവ് ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപകമായി നടക്കും.  ഇത് അവരുടെ ശൈലിയാണ് സംസ്‌കാരമാണ് മുല്ലപ്പള്ളി പറഞ്ഞു. വിടുവായത്തത്തിന് പേരുകേട്ട മന്ത്രിയുടെ വാക്കുകളെ അടൂര്‍ പ്രകാശ് തന്നെ വെല്ലവിളിച്ചിട്ടുണ്ട്. കണ്ണൂരിലെ രാഷ്ട്രീയത്തെ രക്തപങ്കിലമാക്കാന്‍ സഹായിച്ച നേതാവാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com