റഹീമിന്റെ ഇടപെടല്‍ സംശയകരം ; എസ്പി സിപിഎമ്മിന്റെ വക്താവായി ; ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തിന് വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

സിപിഎം എന്തിനാണ് ഭയക്കുന്നത്. ആര് തെറ്റ് ചെയ്താലും കര്‍ശനമായ നടപടിയുണ്ടാകണം
റഹീമിന്റെ ഇടപെടല്‍ സംശയകരം ; എസ്പി സിപിഎമ്മിന്റെ വക്താവായി ; ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തിന് വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി അടൂര്‍ പ്രകാശ് എംപി. സിപിഎം എന്തിനാണ് ഭയക്കുന്നത്. ആര് തെറ്റ് ചെയ്താലും കര്‍ശനമായ നടപടിയുണ്ടാകണം. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. 

തിരുവനന്തപുരം എസ്പി രാഷ്ട്രീയ ചായ്‌വോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി തവണ വകുപ്പു തല നടപടി നേരിട്ടയാളാണ് എസ്പി. അദ്ദേഹം നേരിട്ടാണ് വെഞ്ഞാറമൂട് സ്റ്റേഷന്‍ ഭരിക്കുന്നത്. സിപിഎമ്മാണ് ഇദ്ദേഹത്തെ എസ്പിയാക്കിയത്. ഇപ്പോള്‍ സിപിഎമ്മിന്റെ വക്താവായാണ് എസ്പി പ്രവര്‍ത്തിക്കുന്നത്. എസ്പി വന്നതിന് ശേഷമാണ് ഇത് രാഷ്ട്രീയക്കൊലപാതകമായത്. എസ്പിയെ മാറ്റിനിര്‍ത്തി കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. 

ഡി കെ മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷമാണ് ഇരട്ടക്കൊലയ്ക്ക് തുടക്കമായതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. കൊലപാതകം നടന്നദിവസം ദുരൂഹമായ പല ഇടപെടലുകളും പൊലീസ് സ്‌റ്റേഷനില്‍ നടന്നിട്ടുണ്ട്. കൃത്യം നടന്നതിന് പിന്നാലെ രാത്രി രണ്ടുമണിയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ ചെന്നത് എന്തിനെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന ഷഹീന്റെ മൊഴി എസ്പിയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് റഹിം അവിടെയെത്തിയത്.

മൊഴിയെടുത്തുകൊണ്ടിരുന്ന ഷഹീനെ വിളിച്ചിറക്കി അരമണിക്കൂറോളമാണ് റഹിം സംസാരിച്ചത്. വിശദമായ സ്റ്റഡി ക്ലാസാണ് ഷഹീന് നല്‍കിയതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. ഇതുസംബന്ധിച്ച് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുപേരുടെ കൊലപാതകത്തിലേക്ക് എത്തിച്ച സംഭവത്തില്‍ മുഖ്യമായ പ്രതികള്‍ നാലുപേരോളം സിപിഎം, സിഐടിയു പ്രവര്‍ത്തകരാണ് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.  

ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ അടൂര്‍ പ്രകാശ് തള്ളി. കേസില്‍ താന്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ല. എംപി ആയതു മുതല്‍ നിരവധി പേര്‍ തന്നെ വിളിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ പറയുകയും മനസ്സിലാക്കുകയും, ന്യായമായ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ തനിക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com