ആലപ്പുഴ; വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നഴ്സിങ് വിദ്യാർഥിനി അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ യുവാവിന്റെ മൊഴി പുറത്ത്. ഒരു വർഷം മുൻപ് അർച്ചനയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടരുകയായിരുന്നു എന്നുമാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്.
രണ്ടു വർഷത്തിനുള്ളിൽ വിവാഹം നടത്തണമെന്ന് അർച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂ എന്നും ഇതിനു രണ്ടു വർഷമെങ്കിലും കഴിയണമെന്നും അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഒരു വർഷം മുൻപ് ബന്ധം അവസാനിപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാൾ പൊലീസിനോടു നിഷേധിച്ചു. ഒമാനിൽ ജോലി ചെയ്തിരുന്ന യുവാവ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ കയറേണ്ടതായിരുന്നെങ്കിലും കേസിൽ അകപ്പെട്ടതോടെ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും പൊലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനത്തിൽ നിന്നു യുവാവ് പിന്മാറിയതു പരാമർശിച്ച് കത്തെഴുതിവച്ച ശേഷമാണ് ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ അർച്ചന (21) ജീവനൊടുക്കിയത്. തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 101 പവനും കാറും നൽകിയാണെന്നും അതുപോലെ തനിക്കും ലഭിച്ചാലേ വിവാഹം നടക്കൂ എന്നുമാണ് യുവാവ് അർച്ചനയോട് പറഞ്ഞിരുന്നത് എന്നാണ് പെൺകുട്ടിയുടെ അമ്മയുംസഹോദരിയും പൊലീസിനു മൊഴി നൽകിയത്. യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും ഇക്കാര്യങ്ങൾ പറഞ്ഞതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. അതിനിടെ യുവാവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി അർച്ചനയുടെ ബന്ധുക്കൾ രംഗത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ