കൊച്ചി: ബിജെപി ദേശീയ നേതൃത്വം പുനഃസംഘടിപ്പിച്ചപ്പോള്‍ കൃഷ്ണദാസ് പക്ഷത്തിന് തിരിച്ചടി. ശോഭാ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിലേക്ക് വരുമെന്ന് പ്രതീതിയുണ്ടായെങ്കിലും പുതിയ ഭാരവാഹി പട്ടികയില്‍ അവര്‍ക്ക് ഇടമില്ലാതെ പോയി.
അമിത് ഷാ പാർട്ടി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നപ്പോൾ പികെ കൃഷ്ണദാസ് ദേശീയ സെക്രട്ടറി ആയിരുന്നു. ജെപി നഡ്ഡ അധ്യക്ഷ സ്ഥാനത്തെത്തിയതിന് ശേഷം നടക്കുന്ന ആദ്യ പുനഃസംഘടനയിൽ കൃഷ്ണദാസ് പക്ഷം പൂർണമായും പുറത്തായി.
കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ വിമുഖത കാട്ടിയ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പുനഃസംഘടനയില്‍ പരിഗണന നല്‍കിയില്ല.
കേരളത്തില്‍ നിന്ന് ഉപാധ്യക്ഷനായി എപി അബ്ദുള്ളക്കുട്ടിയുടെ വരവ് അപ്രതീക്ഷിതമാണ്. അബ്ദുള്ളക്കുട്ടിയും വക്താവായി ടോം വടക്കനുമാണ് കേരളത്തിന്റെ പ്രതിനിധികളായി ദേശീയ നേതൃത്വത്തിലെത്തുന്നത്. കേരളത്തില്‍ ന്യൂനപക്ഷത്തെ ബിജെപിയോട് കൂടുതല്‍ അടുപ്പിക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്.
ഇരുവരേയും കൂടാതെ മലയാളികളായ രാജീവ് ചന്ദ്രശേഖര്‍, ബിഎല്‍ സന്തോഷ്, അരവിന്ദ് മേനോന്‍ എന്നിവരും പുതിയ ഭാരവാഹികളാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരാള്‍ പോലും പുതിയ നേതൃത്വത്തിലില്ല എന്നതും ശ്രദ്ധേയമാണ്.
എപി അബ്ദുള്ളക്കുട്ടി അടക്കം 12 ഉപാധ്യക്ഷന്‍മാരാണുള്ളത്. ടോം വടക്കനൊപ്പം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും ദേശീയ വക്താവായാണ് ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചത്. ബിഎല്‍ സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. ഡല്‍ഹി മലയാളിയായ അരവിന്ദ മേനോന്‍ ദേശീയ സെക്രട്ടറിയായാണ് പട്ടികയിലുള്ളത്. ജെപി നഡ്ഡ അധ്യക്ഷനായി ചുമതലയേറ്റ് എട്ട് മാസത്തിന് ശേഷമാണ് സംഘടനാ നേതൃത്വം പുനഃസംഘടിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ