പത്തനംതിട്ട: തണ്ണിത്തോട് കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ സിപിഎം നടപടി. സംഭവത്തിലുൾപ്പെട്ട ആറ് പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജേഷ്, അശോക്, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറ് പ്രവർത്തകരേയും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രാജേഷ്, അശോക്, അജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
കോയമ്പത്തൂരിലെ കൊളജിൽ നിന്നെത്തി കൊറോണ നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. തണ്ണിത്തോട്ടിലെ വീട്ടിൽ വിദ്യാർഥിനി നിരീക്ഷണത്തിലിരിക്കുമ്പോൾ പിതാവ് നാട്ടിലിറങ്ങി നടക്കുന്നതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിതാവിനെ ആക്രമിക്കുമെന്ന് തണ്ണിത്തോട് മാഗസിൻ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്നുണ്ടായ ഭീഷണിയെത്തുടർന്ന് വിദ്യാർഥിനി ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു പരാതി നൽകി. തുടർന്ന് രാത്രി എട്ടോടെ ബൈക്കുകളിലെത്തിയവർ കുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു.
കതക് പൊളിച്ച് അകത്തു കടന്ന ഇവർ ഉപകരണങ്ങൾ തകർക്കുകയും വിദ്യാർഥിനിയുടെ പിതാവിനെ കല്ലെറിയുകയുമായിരുന്നു. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ