തൊടുപുഴ: വാടക നൽകാത്തതിന്റെ പേരിൽ മൂന്നംഗ കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു.
കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേർഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാൻ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നൽകി മാത്യുവും കുടുംബവും ചോർന്നൊലിക്കുന്ന കൂരയിലാണ് താമസം. ലോക്ക്ഡൗണിൽ പണിയില്ലാത്തതിനാൽ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നൽകാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോൾ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ നാട്ടുകാർ തോമസിന്‍റെ വീട് ഉപരോധിച്ചു. ഏറെ പണിപ്പെട്ടാണ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
വീടിന് ചുറ്റും നിരവധി കെട്ടിടങ്ങൾ പണിത് തോമസ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ഇതിൽ പലതിനും കെട്ടിട നമ്പറില്ല. അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കുമെന്നും തോമസിനെതിരെ നടപടി എടുക്കുമെന്നും നഗരസഭ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ