തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ വെറസിനെതതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ആ വൈറസിനെ എങ്ങനെയെല്ലാം തുരത്താന്‍ കഴിയുമെന്ന് നോക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കഴമ്പില്ലാത്ത ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. ഇക്കാര്യത്തില്‍ എന്താണുണ്ടായതെന്ന് ചരിത്രം തീരുമാനിക്കട്ടെ. ഇമ്മാതിരി കാര്യങ്ങളുമായി വരുമ്പോള്‍ കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസിലാകും. വലിയ ആനക്കാര്യമാണെന്ന മട്ടിലാണ് ചിലര്‍ ഇക്കാര്യങ്ങള്‍ അവതിരിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു.
പലനുണവാര്‍ത്തകളും നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ മെനയുന്നുണ്ടെന്നറിയാം. പണ്ട് തന്നെ നിങ്ങളുടെ കൂട്ടത്തില്‍ ചിലയാളുകള്‍ ഇത്തരം വാര്‍ത്തകള്‍ ചെയ്തവരാണ്. കുറച്ചുമുന്‍പ് ഇതേ നഗരത്തിലിരുന്ന് ഉണ്ടാക്കിയ ഒരു വാര്‍ത്തയെ പറ്റി എനിക്കറിയാം. അന്ന് ഞാന്‍ ഈ കസേരയിലായിരുന്നില്ല. ഇപ്പോള്‍ വേറെ കസേരയിലാണെന്ന് മാത്രം. സേവ് എന്ന പേരില്‍ നാലഞ്ച് പേര്‍ വാര്‍ത്തയുണ്ടാക്കി. എന്നിട്ട് അതിന്റെ സത്യാവസ്ഥ എന്തായി?. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതെല്ലാം കണ്ടും നേരിട്ടുമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. അങ്ങനെ പലരും ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാനല്ല ഇവിടെ ഇരിക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളില്‍ പലരും നുണ വാര്‍ത്തകള്‍ മെനയുന്നുണ്ടാകും. അതെല്ലാം കണ്ട് വല്ലാതെ വേവലാതിപ്പെടുന്ന ഒരാളായി തന്നെ കാണേണ്ട. അങ്ങനെയുള്ള ആളുകള്‍ ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോള്‍ നേരമെന്നും അദ്ദേഹം പറഞ്ഞു. എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെ(ചോദ്യം ചോദിക്കുന്നവര്‍ക്ക്)ന്തിനാണെന്നും ആരോപണമുന്നയിച്ചവര്‍ തെളിവുകളുമായി വരട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സ്പ്രിന്‍ക്ലര്‍ കാര്യത്തില്‍ എന്ത് നിജസ്ഥിതി പറയാന്‍. ശുദ്ധമായ നുണ ഒരുകൂട്ടര്‍ പറയുമ്പോള്‍ ഞാന്‍ എന്തുമറുപടി പറയാന്‍. തെളിവുകൊണ്ടുവരുന്നതില്‍ ആരാണ തടസം. വൈറിസിനെ എങ്ങനെ ഒതുക്കാം എന്നതിലാണ് തന്റെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ